തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ്. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ എന്നയാളാണ് അറസ്റ്റിലായത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ചിത്ര ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്‍റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്‍റെ പ്രതികരണം. ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനമാണ് സൂരജിന് നേരെ നടന്നത്.
ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഇയാൾക്കെതിരേ അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി. അറസ്റ്റിനു പിന്നാലെ ഇയാളെ ജാമ്യത്തിൽ വിട്ടു.
സൈബർ ആക്രമണത്തിൽ തന്നെ സംഘടന പിന്തുണച്ചില്ല എന്ന് കാട്ടി സൂരജ് സമ'യിൽ (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവിസ്) നിന്നും രാജിവച്ചിരുന്നു. തനിക്കെതിരേ ഇപ്പോൾ സംഘടിത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും. ഇതിനുമുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത് അതിരുകടന്നതാണെന്നായിരുന്നു സൂരജ് പ്രതികരിച്ചിരുന്നു.