'റിമാൽ' ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും

മണിക്കൂറില്‍ 120 കി.മീ വരെയും പിന്നീട് മണിക്കൂറില്‍ 130 കി.മീ വരെയും വേഗതയാര്‍ജിക്കും
cyclone remal
cyclone remal

തിരുവനന്തപുരം: മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് "റിമാല്‍' ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 80 കി.മീ വേഗത പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കൂടുതല്‍ ശക്തിയാര്‍ജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 120 കി.മീ വരെയും പിന്നീട് മണിക്കൂറില്‍ 130 കി.മീ വരെയും വേഗതയാര്‍ജിക്കും.

വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന "റിമാല്‍' നാളെ വൈകുന്നേരത്തോടെ ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ഈ സീസണില്‍ രൂപപ്പെടുന്ന ആദ്യചുഴലിക്കാറ്റാണ് റിമാല്‍.

ഇതിനു പുറമേ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലപ്പെട്ട് ചക്രവാതച്ചുഴിയായി സ്ഥിതി ചെയ്യുകയാണ്. ഇവയുടെ സ്വാധീനത്തിൽ കേരളത്തില്‍ മഴ തുടരും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് 7 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് നിന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുത്.

Trending

No stories found.

Latest News

No stories found.