

ഡി. മണി
ദിണ്ഡിഗല്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി എം.എസ്. മണി. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ദിണ്ഡിഗലിലെത്തി പരിശോധന നടത്തുകയും വിവരങ്ങള്‍ തേടുകയും ചെയ്തതിന് പിന്നാലെയാണ് "ഡി. മണി' എന്ന പേരിൽ വാർത്തകളിൽ നിറഞ്ഞ മണി മാധ്യമങ്ങളെ കണ്ടത്.
കേരളത്തില്‍ പുറത്തുവരുന്ന വലിയ വാര്‍ത്തകളില്‍ താന്‍ എങ്ങനെയെത്തി എന്നറിയില്ല. ചെറിയ ബിസിനസ് മാത്രമാണുള്ളത്. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണ്- മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു മണിയുടെ പ്രതികരണം.
തന്‍റെ പക്കലുള്ള വിവരങ്ങള്‍ എല്ലാം എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ എല്ലാം അവര്‍ക്ക് നല്‍കി. ഞാന്‍ സാധാരണക്കാരനാണ്, കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. മൂന്നു പേരുടെ ഫോട്ടൊകള്‍ കാണിച്ച് പൊലീസ് സംഘം വിവരങ്ങള്‍ തേടി. തന്‍റെ പേരില്‍ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസില്‍ എങ്ങനെയാണ് തന്‍റെ പേരെത്തിയതെന്ന് അറിയില്ല. തന്നെ ഇനിയും വേട്ടയാടരുത്. ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല- മണി പറഞ്ഞു.
ഫിനാന്‍സ് മാത്രമാണ് തനിക്കുള്ള ബിസിനസ്, സ്വര്‍ണം സംബന്ധിച്ച ഒരു ഇടപാടുമില്ല. ബാലമുരുകനുമായി കാലങ്ങളായുള്ള ബന്ധമാണുള്ളത്. അതിന്‍റെ പേരിലാണ് ആ ഫോണ്‍ ഉപയോഗിക്കുന്നത്. വിവരങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുണ്ട്. ഈ മാസം 30ന് പോകും. കേരളത്തില്‍ വന്നിട്ടുള്ളത് പിതാവിന്‍റെ മരണാന്തര ചടങ്ങിനാണ്. ശബരിമലയിലും പോയിട്ടുണ്ട്. കേരളത്തിൽ ആരെയും പരിചയമില്ല- മണി പ്രതികരിച്ചു.
എന്നാല്‍ മണി പറയുന്നതെല്ലാം എസ്ഐടി മുഖവിലയ്ക്കെടുത്തിട്ടില്ല. മണിയുടെ സ്വത്തില്‍ വലിയ വളർച്ചയാണ് ചെറിയ കാലയളവിനുള്ളില്‍ ഉണ്ടായിട്ടുള്ളത് എന്നു പ്രഥമദൃഷ്ട്യാ കാണുന്നു. മണിക്ക് പിന്നാലെ ഒരു ശൃംഖല ഉണ്ടെന്നാണ് സംശയം. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുകയാണ്. 30 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്ന് മണിയോടും ബാലമുരുകനോടും പറഞ്ഞിട്ടുണ്ട്. ബാലമുരുകന്‍റെ വീട്ടിലും എസ്ഐടി പരിശോധന നടത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയെന്ന നിലയിലാണ് മണിയിലേക്ക് എസ്‌ഐടി എത്തിയത്. 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള "ഡി മണി'യാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു വിരങ്ങള്‍.