മോദിയുടെ പരിപാടി ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
State government boycotts Modi's event

മോദിയുടെ പരിപാടി ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

FILE PHOTO

Updated on

കൊച്ചി: എൻഎച്ച് 66 ന്‍റെ കേരളത്തിലെ രണ്ടു റീച്ചുകളുടെ അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിച്ചു. മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ എത്തിയതുമില്ല.

മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കലൂർ സ്റ്റേഡിയത്തിൽ നടന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരെയും ക്ഷണിച്ചിരുന്നു. അത് മാധ്യ പരസ്യങ്ങളിൽ നൽകിയിരുന്നു. എന്നാൽ അവരും പങ്കെടുത്തില്ല . കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർക്കും എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. സുരേഷ് ഗോപിയും ജോർജ് കുര്യനും ഹൈബി ഈഡനും മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ ബിജെപി പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറും എത്തി.

ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ ഇന്നേവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ലെന്നും ഏതു മുന്നണിയുടെ മന്ത്രിയായാലും ഒഴിവാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയാകുന്നതിന് മുൻപേ നടത്തുന്ന ഉദ്ഘാടന മാമാങ്കങ്ങൾ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പണി തീരാത്ത റോഡുകൾ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഔദ്യോഗിക പരിപാടികളിൽ നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെയും സതീശൻ രൂക്ഷമായി വിമർശിച്ചു. ഇത്തരം പരിപാടികൾ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ലെന്നും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇവ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകചരിത്രത്തിൽ ആദ്യമായാണ് പാറ പൊട്ടിക്കുന്നതിനു പോലും ഒരു ഭരണാധികാരി ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിൽ ഉദ്ഘാടനങ്ങളെ ചൊല്ലി നടക്കുന്ന തർക്കങ്ങൾ വെറും നാടകമാണെന്ന് സതീശൻ ആരോപിച്ചു.

ഉമ്മൻചാണ്ടിയുടെ കാലത്ത് മെട്രോ റെയിൽ പദ്ധതി ഏതാണ്ട് പൂർത്തിയായതാണെങ്കിലും പൂർണമാകാത്തതുകൊണ്ട് അദ്ദേഹം അത് ഉദ്ഘാടനം ചെയ്തിരുന്നില്ല. ഇപ്പോൾ സർവെ നടത്തുന്നത് പോലും ഉദ്ഘാടനം ചെയ്യുന്ന അവസ്ഥയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com