
കൂടുതൽ ഡാമുകളിൽനിന്ന് മണൽ വാരും
Representative image
തിരുവനന്തപുരം: അണക്കെട്ടുകളിലെ മണലും ചെളിയും നീക്കംചെയ്ത് സംഭരണശേഷി വർധിപ്പിക്കുന്നതിലൂടെ വെള്ളപ്പൊക്കത്തിനും ജലക്ഷാമത്തിനും പരിഹാരം കാണാൻ സാധിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (കെഐഐഡിസി) പുതിയ ആസ്ഥാന മന്ദിരം ജലഭവൻ ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജലസംഭരണ ശേഷിയിൽ അൻപതു ശതമാനത്തോളം കുറവുവന്ന അരുവിക്കര ഡാമിൽ 90 വർഷത്തിനുശേഷമാണ് ഡീസിൽറ്റേഷൻ ജോലികൾ നടക്കുന്നത്. ഈ മഴക്കാലത്ത് ഇടുക്കി മലങ്കര അണക്കെട്ട് തുറന്നുവിടേണ്ടിവന്നത് സംഭരണശേഷി കുറഞ്ഞതുമൂലമാണ്. ഡീസിൽറ്റേഷനിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമം.
അരുവിക്കര അണക്കെട്ടിലെ ഡീസിൽറ്റേഷൻ കെഐഐഡിസിയുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. ഏതാനും ചില അണക്കെട്ടുകൾകൂടി ഇത്തരത്തിൽ നവീകരിക്കാൻ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.