
മണികണ്ഠൻ
തിരുവനന്തപുരം: കവടിയാറിലെ അഞ്ചര കോടി രൂപയുടെ ഭൂമി തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ അനന്തപുരി സ്വദേശി മണികണ്ഠൻ പിടിയിൽ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ ഇയാളെ ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽ വച്ചാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ രണ്ട് പേരിൽ നിന്നാണ് ഇയാളുടെ വിവരം ലഭിക്കുന്നത്. പിന്നാലെ ഇയാൾക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്.
കൃത്യമായ ആസൂത്രിത തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്റ്റിന് പാരമ്പര്യമായി കിട്ടിയ സ്വത്ത് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തു എന്നാണ് കേസ്. ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്.
കേസിൽ ആദ്യം അറസ്റ്റിലായ വസന്ത എന്ന സ്ത്രീക്ക് അമെരിക്കയിലെ ഡോക്റ്ററുമായി മുഖസാദൃശ്യമുണ്ടായിരുന്നു. ഇവരെ മുൻനിർത്തിയാണ് തട്ടിപ്പ് നടന്നത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് മെറിന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തത്. ഇതിനായി വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെയുള്ളവ ഉണ്ടാക്കി നൽകിയത് മണികണ്ഠനാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.