കൊച്ചി: ഫ്ലാറ്റില്‍ നിന്നും വീണുമരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്‍റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം യുവാവിന്‍റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
യുവാവിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗ പങ്കാളിയായ ജെബിന്‍ നൽകിയ ഹർജിയിൽ ഇന്ന് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് വീട്ടുകാര്‍ അറിയിച്ചത്.
അതേസമയം, കളമശ്ശേരി മെഡിക്കല്‍ കോളെജിലെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് ഹൈക്കോടതി അനുമതി നല്‍കി. എന്നാൽ മൃതദേഹം കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിക്കാനും, വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കാനും അനുവദിക്കണണെന്ന് മരിച്ച യുവാവിന്‍റെ പങ്കാളി കോടതിയില്‍ ആവശ്യപ്പെട്ടു. തുടർന്ന് വീട്ടുകാർ സമ്മതം നല്‍കി.
ഫ്ലാറ്റിൽനിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മനുവിന്‍റെ മൃതദേഹം ആവശ്യപ്പെട്ട് പങ്കാളി ജെബിനാണു കോടതിയെ സമീപിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതാണ് വിഷയം ഹൈക്കോടതിയിൽ എത്തിച്ചത്. ഹർജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.