
കൊച്ചി: ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണത്തില്‍ പ്രതി അനൂപിനെതിരെ മനഃപൂർവമായ നരഹത്യ (Culpable homicide) കുറ്റം ചുമത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
വധശ്രമം, ലൈംഗികാതിക്രമം, വീട്ടില്‍ അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അനൂപിനെതിരേ ആദ്യം കേസെടുത്തത്. എന്നാല്‍ പോക്‌സോ അതിജീവിതയുടെ മരണത്തിന് പിന്നാലെ പ്രതിക്കെതിരേ നരഹത്യ കുറ്റം കൂടി ചുമത്തുകയായിരുന്നു.
പെൺകുട്ടിയെ രക്ഷപെടുത്താൻ സാധിക്കുമായിരുന്നിട്ടും വൈദ്യസഹായം നിഷേധിച്ച സാഹചര്യത്തിൽ ഈ വകുപ്പ് കൂടി ചുമത്താമെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ അനൂപ് മാത്രമാണ് പ്രതി. തലയോലപ്പറമ്പ് സ്വദേശി അനൂപിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ജനുവരി 29നാണ് പെണ്‍ സുഹൃത്തിനെ അനൂപ് മര്‍ദിച്ച് അവശനിലയിലാക്കിയത്. മറ്റൊരാളുമായി പെണ്‍കുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയമാണ് കൊടും ക്രൂരതയ്ക്ക് കാരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ജനുവരി 31ന് പെൺകുട്ടി മരിച്ചത്.
സമൂഹമാധ്യമത്തിലൂടെയാണ് ഒരു വർഷം മുൻപ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലാവുകയായിരുന്നു.