തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിൽ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനമായില്ല. ചർച്ച തുടരാനാണ് തീരുമാനം. 13ന് മൂന്നാം ഘട്ട ചർച്ച ഉണ്ടാകും. ഇന്നലെ നടന്ന ചർച്ചയിലെ വിവരങ്ങൾ പാർട്ടി കമ്മിറ്റിയിൽ വയ്ക്കുമെന്നും 13ന് തീരുമാനം യുഡിഎഫിനെ അറിയിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യം കോൺഗ്രസുമായുള്ള ചർച്ചയിലാണ് ലീഗ് ഉന്നയിച്ചത്. തുടർ ചർച്ചകളിലൂടെ തീരുമാനമെടുക്കാമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടി. 14ന് അന്തിമ തീരുമാനമാകുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ വയനാട്, കെ. സുധാകരൻ മത്സരിച്ചില്ലെങ്കിൽ കണ്ണൂർ എന്നിവയിലൊന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. മത്സരിക്കാനില്ലെന്നു സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി യോഗവും ഇന്നലെ ചേർന്നു. കോട്ടയം സീറ്റിൽ ആരെ മത്സരത്തിനിറക്കണം എന്നതാണ് ചർച്ചയായത്. ഫ്രാൻസിസ് ജോർജിനെ തന്നെ പരിഗണിക്കാനാണ് തീരുമാനമായിരിക്കുന്നതെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. അന്തിമ തീരുമാനം അറിയിക്കാൻ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയെ യോഗം നിശ്ചയിച്ചു. പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് തുടരുന്നതിനാൽ പിന്നാലെ പ്രഖ്യാപനമുണ്ടായേക്കും.