

ഷിംജിത മുസ്തഫ, ദീപക്ക്
കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ‍്യഹർജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.
പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതു മൂലമാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ‍്യഹർജി പരിഗണിക്കുന്നത് മാറ്റിയത്. പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ‍്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഷിംജിതയുടെ ജാമ‍്യാപേക്ഷ കോടതി തള്ളിയിരുന്നു.
വിഡിയോ ചിത്രീകരിച്ച ബസിൽ വച്ച് തെളിവെടുപ്പ് നടത്തുന്നതിനായി ഷിംജിതയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ലൈംഗികാരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും വെറുതേ ഒന്നും പറയില്ലല്ലോയെന്നും ഷിംജിത മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ദീപക്കിന്‍റെ കുടുംബം നൽകിയ പരാതിയിൽ ആത്മഹത‍്യാ പ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ദീപക്കിനൊപ്പം ബസിൽ സഞ്ചരിച്ചിരുന്ന മറ്റൊരു യുവതിയും ഷിംജിതയ്ക്കെതിരേ പരാതി നൽകിയതായി നേരത്തെ ദീപക്കിന്‍റെ കുടുംബം വ‍്യക്തമാക്കിയിരുന്നു.