

ദീപക്ക്, ഷിംജിത
കോഴിക്കോട്: ബസിൽ വച്ച് താൻ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന മൊഴിയിൽ ഉറച്ച് ദീപക്കിന്‍റെ മരണത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫ. യുവതി ദൃശ്യങ്ങൾ പകർത്തിയ ഫോൺ വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി ഫോൺ ശാസാത്രീയ പരിശോധനയ്ക്ക് അയക്കും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാൻ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഷിംജിതയില്‍ നിന്നും പൊലീസ് പ്രാഥമികമായി മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് തന്നെ ഷിംജിതയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍ നിന്നും വിവാദമായ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് പൊലീസ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
അതേസമയം ഷിംജിത നേരത്തെ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ഷിംജിത കസ്റ്റഡിയില്‍ ആയിരിക്കുന്നതിനാല്‍ ആ അപേക്ഷ പരിഗണിക്കാതെ വിടാനുള്ള സാധ്യതയുമുണ്ട്. അതിനാൽ പുതിയ ജാമ്യഹർജി നൽകാനൊരുങ്ങുകയാണ് ഷിംജിത. ബുധനാഴ്ചയാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തു. ദീപകിന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.