മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

തീരുമാനം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് ദീപ്തി മേരി വർഗീസ്
deepthi about mayor election

ദീപ്തി മേരി വർഗീസ്

Updated on

കൊച്ചി: കൊച്ചി മേയർസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽസെക്രട്ടറി ദീപ്തി മേരി വർഗീസ് രംഗത്തെത്തി. തീരുമാനം തന്നെ ഔദ്യോഗികമായി അറിയിച്ചില്ലെന്നും, മേയറെ തെരഞ്ഞെടുക്കാനുള്ള പാർലമെന്‍ററി പാർട്ടി യോഗത്തിൽ അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു.

ദീപ്തി കൊച്ചി മേയറാകാനുള്ള സാധ്യത നിലനിൽക്കെയാണ് എ,ഐ ഗ്രൂപ്പുകൾ ചേർന്ന് വി.കെ. മിനിമോളെയും, ഷൈനി മാത്യുവിനെയും മേയർസ്ഥാനത്തേക്ക് ടേം വ്യവസ്ഥയിൽ തെരഞ്ഞെടുത്തത്.

കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞത്. തർക്കമുണ്ടാകുമ്പോൾ കെപിസിസിയിൽ നിന്ന് ഒരു നിരീക്ഷകൻ വന്ന് അവരുടെ മുന്നിലാണ് അംഗങ്ങൾ അഭിപ്രായം പറയേണ്ടത്. മുൻമന്ത്രി ഡൊമിനിക് പ്രസന്‍റേഷനും, ജിസിഡിഎ മുൻ ചെയർമാൻ എൻ. വേണുഗോപാലും ഇരുന്നാണ് പരസ്യമായി അഭിപ്രായം ചോദിച്ചത്.

രഹസ്യമായി അഭിപ്രായം ചോദിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അംഗങ്ങൾക്ക് അഭിപ്രായം സ്വതന്ത്രമായി രേഖപ്പെടുത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല. അതേസമയം മേയർ തെരഞ്ഞെടുപ്പിനെതിരേ രൂക്ഷ വിമർശനവുമായി അജയ് തറയിൽ രംഗത്തെത്തി. ഭൂരിപക്ഷ തീരുമാനത്തിനെതിരായ പ്രഖ്യാപനമാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരേ പോരാട്ടം നടത്തും. ഇന്നലെത്തെ മഴയിൽ കുരുത്തവളല്ല ദീപതി.

മഹാരാജാസിൽ എസ്എഫ്ഐക്കാരുടെ തല്ല് കൊണ്ട് കെഎസ് യുവിലൂടെയും, യൂത്ത് കോൺഗ്രസിലൂടെയും, മഹിള കോൺഗ്രസിലൂടെയും വളർന്നുവന്നവളാണ് ദീപ്തിയെന്ന് അജയ് തറയിൽ പറഞ്ഞു. ആ ധീര വനിതയെ വെട്ടാൻ ഗ്രൂപ്പുകൾ ഒത്തുകൂടിയെന്നതാണ് രസകരമായ വസ്തുതയെന്നും അജയ് തറയിൽ കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com