
ബി. ഗോപാലകൃഷണൻ, പി.കെ. ശ്രീമതി
കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി. ഗോപാലകൃഷണൻ. പി.കെ. ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഹൈക്കോടതിയിൽ നടത്തിയ മധ്യസ്ത ചർച്ചയ്‌ക്കൊടുവിൽ ഒത്തുതീർപ്പാവുകയായിരുന്നു.
പി.കെ. ശ്രീമതിയുടെ മകനെതിരേ അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസ് ഉന്നയിച്ച ആരോപണം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ ഇത് തെളിയിക്കാൻ പറ്റാത്തതിനാൽ പി.കെ. ശ്രീമതിക്കുണ്ടായ മാനസിക സംഘർഷത്തിൽ തനിക്കു ഖേദമുണ്ടെന്നും ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു.
കൊവിഡ് കാലത്ത് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബി. ഗോപാലകൃഷ്ണന്‍ പി.കെ. ശ്രീമതിക്കെതിരേ ആക്ഷേപം ഉന്നയിച്ചത്. ഈ പരാമർശം തനിക്ക് മാനഹാനി ഉണ്ടാക്കുന്നു എന്നും പിന്‍വലിക്കണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടെങ്കിലും ഗോപാലകൃഷ്ണന്‍ തയാറായില്ല. ഇതോടെ ശ്രീമതി കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതിയിലും എത്തി. മധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ദേശം ഹൈക്കോടതി മുന്നോട്ടു വച്ചതോടെയാണ് പി.കെ. ശ്രീമതിയോട് ബി. ഗോപാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചത്.
തന്‍റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും വസ്തുതകൾ മനസിലാക്കാതെയുള്ള അധിക്ഷേപങ്ങള്‍ ഭൂഷണമല്ലെന്നും പി.കെ. ശ്രീമതി സംഭവത്തിൽ പ്രതികരിച്ചു.