
കോട്ടയം: ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ താമസമെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. അരവണ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. വിവിധ കമ്പനികളുമായി ചർച്ച നടത്തി. എത്രയും വേഗം വിഷയത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
6.65 ലക്ഷം ടിൻ അരവണയാണ് ശബരിമലയിൽ കെട്ടിക്കിടക്കുന്നത്. വനത്തിൽ ഇവ നശിപ്പിക്കാനാവില്ലെന്ന് വനം വകുപ്പ് അറിയിച്ചു. തുടർന്നാണ് വിവിധ കമ്പനികളുമായി ചർച്ചകൾ നടത്തി വരുന്നത്.
കീടനാശിനിയുടെ അംശം ഏലക്കയിൽ കണ്ടെത്തിയതോടെ ഹൈക്കോടതി നിർദേശപ്രകാരമാണ് 6.65 ലക്ഷം ടിൻ അരവണ വിതരണം ചെയ്യാതെ മാറ്റിയത്. ഇത് വഴി ഏഴുകോടിയിലധികം രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. തുടർന്ന് ഇവ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു. എങ്ങനെ നശിപ്പിക്കണമെന്ന് ദേവസ്വം ബോർഡിനും സർക്കാരും ചേർന്ന് തീരുമാനിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.