
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണു മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
പ്രധാന വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍
ഒരു മെഡിക്കല്‍ ഓഫിസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ വാക്‌സിനേഷന്‍ ക്ലിനിക്കോ സെഷനോ നടത്താവൂ. വാക്‌സിനേഷന് മുമ്പ് കുട്ടികളുടെ ആരോഗ്യനില പരിശോധിക്കണം.
സ്ഥാപനത്തിലെ ചുമതലയുള്ള മെഡിക്കല്‍ ഓഫിസര്‍ മേല്‍നോട്ടം വഹിക്കണം.
പരിശീലനം നേടിയ ജിവനക്കാരെ മാത്രമേ വാക്‌സിനേഷനു നിയോഗിക്കാവൂ.
പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കും മുമ്പ് ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററില്‍ നിന്ന് വാക്‌സിന്‍ പുറത്തെടുത്ത് കാരിയറില്‍ വയ്ക്കുമ്പോള്‍ വാക്സിന്‍റെ പേര്, ബാച്ച് നമ്പര്‍, കാലഹരണ തീയതി, വിവിഎം, വാക്‌സിന്‍ വയല്‍ എന്നിവ പരിശോധിക്കണം.
വാക്‌സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്‌സിനും പരിശോധിച്ചുറപ്പിക്കണം.
കുത്തിവയ്പ്പിന് മുമ്പും വാക്സിന്‍റെ പേര്, ബാച്ച് നമ്പര്‍, കാലഹരണപ്പെടുന്ന തീയതി, വിവിഎം എന്നിവ ഉറപ്പാക്കണം.
വാക്‌സിനേഷന്‍ എടുത്ത എല്ലാ കുട്ടികളും ഗര്‍ഭിണികളും വാക്‌സിനേഷന്‍ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തില്‍ കഴിയണം.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ദേശീയ ഇമ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പാലിക്കണം.
അഴുക്ക് പുരണ്ട ചര്‍മമാണെങ്കില്‍ കുത്തിവയ്പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.
മുറിവുള്ള ചര്‍മ ഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്ഥലത്ത് കുത്തിവയ്ക്കണം.
കുത്തിവയ്പ്പിന് ശേഷം ആ ഭാഗത്ത് തടവരുത്.
വാക്‌സിനേഷനായി സിറിഞ്ചുകള്‍ മുന്‍കൂട്ടി നിറച്ചുവയ്ക്കരുത്.
വാക്‌സിനേഷന്‍ സെഷനില്‍ അണുബാധ നിയന്ത്രണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.
വാക്‌സിന് ശേഷം മെഡിക്കല്‍ ഓഫിസര്‍ തുടര്‍ നിരീക്ഷണം നടത്തണം. സിവിയര്‍, സീരിയസ് കേസുകള്‍ ജില്ലാതല എഇഎഫ്‌ഐ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ഇതുസംബന്ധിച്ച പരിശീലനം എല്ലാ വാക്‌സിനേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം.