
എ. പവിത്രൻ
കാസർഗോഡ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിതയെക്കുറിച്ച് ഫെയ്സ് ബുക്കിൽ അശ്ലീല കമന്‍റിട്ട സർക്കാർ ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ ശുപാർശ. പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്‌ടർ മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ പവിത്രനെതിരെയാണ് നടപടി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
നിലവിൽ ഇയാളെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. ഇയാളെ സസ്പെൻഡ് ചെയ്തതായി നേരത്തെ റവന്യൂ മന്ത്രി അറിയിച്ചിരുന്നു.
രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ചായിരുന്നു പവിത്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അസഭ്യം കലർന്ന രീതിയിലായിരുന്നു പരാമർശം. രഞ്ജിതയ്ക്ക് അനുശോചനം അറിയിച്ചുള്ള കുറിപ്പിന് താഴെയായിരുന്നു പവിത്രന്‍റെ അസഭ്യ പരാമർശം. ഇത് വലിയ വിവാദമായതോടെയാണ് നടപടിയെത്തിയത്.
അപകീർത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ പരാമർശമാണ് പവിത്രന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സസ്പെൻഷൻ ഓർഡറിൽ പറയുന്നു. മുൻപും സമാനമായ കുറ്റകൃത്യത്തിന് പവിത്രനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പോസ്റ്റ് വിവാദമായതിനു പിന്നാലെ പവിത്രൻ കമന്‍റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നിട്ടും വിവാദം അവസാനിക്കാതെ വന്നതോടെയാണ് സർക്കാർ നടപടി.