
എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡിനെ പ്രതി ചേർത്ത സംഭവത്തിൽ പ്രതികരിച്ച് മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ. അങ്ങനെയൊരു എഫ്‌ഐആർ ഉള്ളതായി അറിയില്ലെന്നും അതേക്കുറിച്ച് വിവരം കിട്ടിയിട്ടില്ലെന്നും പത്മകുമാർ പറഞ്ഞു. അന്നത്തെ ദേവസ്വം വ്യവസ്ഥാപിതമല്ലാത്ത യാതൊന്നും ചെയ്തിട്ടില്ല. എഫ്ഐആറിൽ അങ്ങനെ പരാമർശിക്കുന്നുണ്ടെങ്കിൽ പറയേണ്ടിടത്ത് മറുപടി പറഞ്ഞ് അവസാനിപ്പിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി.
ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ല. തെറ്റുകാരാണെങ്കി ൽ ഏതു ശിക്ഷ ഏറ്റു വാങ്ങാനും തയാറാണല്ലോ. ബോർഡിന് നിയമപരമായ ഉത്തരവാദിത്തമുണ്ട്. ബോർഡ് നയപരമായ തീരുമാനം എടുത്താൽ നിയമപരമായ ബാധ്യതകൾ നിറവേറ്റി ആ കാര്യങ്ങൾ പൂർത്തീകരിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. എവിടെയാണ് വീഴ്ച പറ്റിയതെന്ന് കോടതി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങൾക്ക് വിരുദ്ധമായി ഒരു കാര്യവും പഴയ ബോർഡിന്‍റെ സമയത്ത് ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.