
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണൂരിന് ജയിലിൽ വിഐപി പരിഗണന ലഭിച്ചെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. ജയിൽ ആസ്ഥാനത്തെ ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി പരിശോധന നടത്തി.
ബോബി ചെമ്മണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന വിവാദത്തിൽ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തര അന്വേഷണത്തിന് ജയിൽ വകുപ്പ് തുടക്കം കുറിച്ചത്. ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ രാവിലെ പത്തരയോടെ കാക്കനാട് ജില്ലാ ജയിലിൽ എത്തി. ജയിൽ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
മധ്യ മേഖലാ ഡിഐജി അജയ് കുമാർ, ബോബി ചെമ്മണൂരിനെ ജയിലിൽ നേരിട്ട് സന്ദർശിച്ചെന്നും, കൂടെ ബോബി ചെമ്മണൂരിന്‍റെ സഹായികളായ മൂന്നു പേർ ഉണ്ടായിരുന്നുവെന്നുമാണ് ആരോപണം.
മൂന്ന് പേരുമായി ജയിലിനകത്ത് ബോബി ചെമ്മണൂരിന് സംസാരിക്കാൻ അവസരമൊരുക്കി, ജയിലിൽ നിന്ന് ഫോൺ വിളിക്കാൻ 200 രൂപ കൊടുത്തു തുടങ്ങിയ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.