
കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പ് ലൈവായി പൊളിച്ച് കേരള പൊലീസ്. വെർച്വൽ അറസ്റ്റിൽ നിന്ന് ചങ്ങനാശേരി സ്വദേശിയായ ഡോക്ടറെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ഒരു ഉത്തരേന്ത്യന്‍ അക്കൗണ്ടിലേക്ക് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്കിന്‍റെ ഇന്‍റേണൽ സെക്യൂരിറ്റി വിഭാഗം സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ബാങ്കിലെത്തി ഡോക്‌ടറുടെ അഡ്രസ് അടക്കം ശേഖരിച്ച ശേഷം പൊരുന്നയിലുള്ള ഡോക്‌ടറുടെ വീട്ടിലെത്തി. കോളിങ് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭയന്ന്, നിന്ന സ്ഥലത്ത് നിന്ന് മാറാന്‍ ഡോക്ടര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വാതിൽ പൊളിച്ച് അകത്ത് കടന്ന പൊലീസ്, എത്തുമ്പോഴും ഡോക്‌ടർ പെർച്വൽ അറസ്റ്റിൽ തുടരുകയായിരുന്നു. ഇതിനിടെ ഡോക്ടർ 5.25 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് കൈമാറിയിരുന്നു.
കൊറിയർ സർവീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തി, അറസ്റ്റ് ചെയ്യാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്. ഉടനെ തന്നെ 1930ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പുകാർക്ക് പണം കൈമാറിയ അക്കൗണ്ട് മരവിപ്പിച്ചു. പണം തിരികെ ലഭിക്കാനുളഅള നടപടികളും പൊലീസ് അരംഭിച്ചു.