
കൊച്ചി: നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷാഫി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
തലവേദനയെത്തുടർന്നാണ് കഴിഞ്ഞ 16 ന് ഷാഫി ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ മസ്തിഷ്ക രക്തസ്രാവം കണ്ടെത്തിയതുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക്കി. ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാൽ വെന്‍റിലേറ്ററിൽ തുടരവെ പുലർച്ചെ 12.25നായിരുന്നു അന്ത്യം.
എളമക്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. കബറടക്കം വൈകിട്ട് നാലിന് കലൂർ മുസ്‌ലിംജമാഅത്ത് പള്ളിയിൽ നടക്കും.
രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ചു. 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകൻ. പിന്നാലെയെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി. പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ലോലിപോപ്പ്, ചട്ടമ്പി നാട് എന്നിങ്ങനെ മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങള്‍ ഷാഫി പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു.