നെടുമ്പാശേരിയിൽ പിഴവില്ലാത്ത ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

ജില്ലാ കലക്ടർ എൻ.എസ്. കെ. ഉമേഷിന്‍റെ നേതൃത്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് എല്ലാ ഒരുക്കങ്ങളും ഏർപ്പെടുത്തിയത്
district administration with high preparations in nedumbassery about kuwait tragedy
നെടുമ്പാശേരിയിൽ പിഴവില്ലാത്ത ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം
Updated on

കൊച്ചി : കുവൈറ്റിൽ ദുരന്തത്തിൽ മരിച്ച 23 മലയാളികളുടെയും 8 മറുനാട്ടുകാരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്നതിനായി സംസ്ഥാന സർക്കാരിനു വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തിൽ എറണാകുളം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത് പിഴവില്ലാത്ത ഒരുക്കങ്ങൾ.

ജില്ലാ കലക്ടർ എൻ.എസ്. കെ. ഉമേഷിന്‍റെ നേതൃത്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് എല്ലാ ഒരുക്കങ്ങളും ഏർപ്പെടുത്തിയത്. വിമാനത്താവളത്തിന്‍റെ ചുമതലയുള്ള സിയാലിന്‍റെ എംഡി എസ്. സുഹാസിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കർമനിരതരായി രംഗത്തുണ്ടായിരുന്നു.

മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു തരത്തിലുമുള്ള പ്രയാസമുണ്ടാകാതിരിക്കാൻ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. അവർക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കി. മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതിനാൽ മൃതദേഹവുമടങ്ങിയ പെട്ടികളുടെ ചുമതലയ്ക്കായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു.

മലയാളികളുടെ 23 മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക ആംബുലൻസും പൊലീസിന്‍റെ പൈലറ്റ് വാഹനവും രാവിലെതന്നെ സജ്ജമാക്കിയിരുന്നു. തമിഴ്നാട്ടിലുള്ളവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനായി അവിടെനിന്നുള്ള ആംബുലൻസുകളും എത്തിയിരുന്നു. ഈ ആംബുലൻസുകളെ തമിഴ്നാട് അതിർത്തി വരെ കേരള പൊലീസ് പൈലറ്റ് വാഹനങ്ങൾ അകമ്പടി നൽകി.

തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയ ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സെൻജി മസ്താൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മികച്ച ക്രമീകരണങ്ങളിൽ അതീവ സന്തുഷ്ടി ജില്ലാ കളക്ടറെ അറിയിച്ചു.

ജില്ലാ ഭരണ സംവിധാനത്തിലെ ഉദ്യോഗസ്ഥരായ എഡിഎം ആശ സി. എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അബ്ബാസ്, ആലുവ തഹസീൽദാർ രമ്യ നമ്പൂതിരി, ഹുസുർ ശിരസ്തദാർ അനിൽകുമാർ മേനോൻ, ജില്ലാ പ്രോട്ടോകോൾ ഓഫീസർ പി ഒ ജെയിംസ് , മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ർക്ക് ഒപ്പം നിന്ന് പ്രവർത്തിച്ചു.

കൂടാതെ എഡിജിപി എം.ആർ അജിത് കുമാർ, ഡിഐജി പുട്ട വിമലാദിത്യ, ആലുവ റൂറൽ എസ്പി വൈഭവ് സക്സേനേ, എന്നിവരുടെ നേതൃത്വത്തിൽ പോലീസും കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചു. സിയാൽ, ഫയർ ആൻഡ്‌ റെസ്ക്യൂ, ആരോഗ്യം, നോർക്ക ഉൾപ്പെടെ മറ്റ് വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും കർമനിരതരായി രംഗത്തുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com