തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.ഡോ. ഷെറി ഐസക് ആണ് കഴിഞ്ഞ ദിവസം തൃശൂർ വിജിലൻസിന്‍റെ പിടിയിലായത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ രോഗിക്ക് ശസ്‌ത്രക്രിയ ചെയ്യുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് കുടുങ്ങിയത്.
ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 15 ലക്ഷം രൂപയും കണ്ടെടുത്തു.വടക്കാഞ്ചേരി സ്വദേശിനിയായ രോഗിക്ക് ശസ്‌ത്രക്രിയ നടത്തുന്നതിന് ഭർത്താവിനോട് പണവുമായി ഓട്ടുപാറയിലെ സ്വകാര്യ ക്ലിനിക്കിലെത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം വിജിലൻസിന് കൈമാറിയതോടെയാണ് പരിശോധനയും അറസ്റ്റും നടന്നത്.