മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

ഈ സമരം മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നു കെജിഎംസിടിഎ
മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക് | Doctors strike Kerala

സർക്കാർ മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കും.

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളെജ് ഡോക്റ്റര്‍മാര്‍ സമരത്തിലേക്ക്. ഈ മാസം 13ന് സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്ന് ഗവ. മെഡിക്കല്‍ കോളജ് ഡോക്റ്റര്‍മാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ കോളെജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾ അറിയിച്ചു.

അത്യാഹിത സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്റ്റര്‍മാര്‍ വിട്ടുനില്‍ക്കും. സമാധാനപരമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ല. സമാധാനപരമായി സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും സര്‍ക്കാര്‍ അതിനെ കണ്ടില്ലെന്ന് നടിക്കുകയാണ്.

ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് അവഹേളനപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മെഡിക്കല്‍ കോളെജ് ഡോക്റ്റര്‍മാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയായാണ് കാണുന്നത്.

ആദ്യഘട്ടത്തില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഒപി ബഹിഷ്‌കരണത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതാണ്. ഈ സമരം മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശിക ഉടൻ നൽകുക, പുതിയ മെഡിക്കൽ കോളെജുകൾ ആരംഭിക്കും മുൻപ് ആവശ്യമായ അക്കാദമിക് തസ്തികകൾ സൃഷ്ടിക്കുക, ഒഴിവ് കിടക്കുന്ന തസ്തികകളിൽ അടിയന്തിര നിയമനം നടത്തുക തുടങ്ങിയവയാണ് കെജിഎംസിടിഎ സമരത്തിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.

logo
Metro Vaartha
www.metrovaartha.com