
തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്നും ''ഇന്ത്യ'' യെ മാറ്റാനുള്ള നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഇമെയിൽ വഴിയാണ് കത്തയച്ചത്.
''രാജ്യത്തിന്‍റെ സ്വത്വം എന്നത് ചരിത്രത്തിന്‍റേയും സംസ്‌കാരത്തിന്‍റേയും വൈവിധ്യത്തിന്‍റേയും സവിശേഷമായ സങ്കലനമാണ്, 'ഇന്ത്യ' എന്ന പേര് ആ സ്വത്വത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. 'ഭാരത്' എന്ന പദം ദേശീയ സ്വത്വത്തിനുള്ളിൽ 'ഇന്ത്യ'യ്‌ക്കൊപ്പം നിലനിൽക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ ഇതിനെ അംഗീകരിക്കുന്നു,
ആർട്ടിക്കിൾ ഒന്നിൽ രാജ്യത്തെ 'ഇന്ത്യ' എന്നും 'ഭാരതം' എന്നും പരാമർശിക്കുന്നു. തലമുറകളായി, 'ഇന്ത്യ' എന്ന പേര് ഉപയോഗിച്ച് ചരിത്രത്തിന്‍റേയും പൈതൃകത്തിന്‍റേയും സമ്പന്നമായ ഭൂതകാലം വിദ്യാർഥികൾ പഠിച്ചു. ഇപ്പോൾ ഇത് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസപ്പെടുത്തുകയും ചെയ്യും. എൻസിഇആർടിയുടെ ഇപ്പോഴത്തെ നിലപാട് ചില പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണക്കുന്നതാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ പക്ഷപാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നു.
ഇത്തരം ശുപാർശകൾ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജണ്ടകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാനുള്ള എൻസിഇആർടി പാനലിന്റെ നിർദ്ദേശത്തിൽ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം. ഈ വിഷയത്തിൽ നിലവിലെ സ്ഥിതി നിലനിർത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വൈവിധ്യമാർന്ന രാജ്യത്തിന്റെ ഐക്യത്തിന്റെയും ഏറ്റവും മികച്ച താൽപ്പര്യമാണ്'' - എന്നും ശിവൻകുട്ടി കത്തിൽ പറയുന്നു.