അൻവറിന്‍റെ കാര്യത്തിൽ തിടുക്കം വേണ്ട: കെപിസിസി യോഗം

കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്നും തമ്മിലുള്ള തര്‍ക്കത്തില്‍ വിമര്‍ശനം
PV Anwar
അൻവറിന്‍റെ കാര്യത്തിൽ തിടുക്കം വേണ്ട: കെപിസിസി യോഗം
Updated on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നേതാക്കൾ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്നും ഭിന്നിപ്പ് പരിഹരിക്കണമെന്നും കെപിസിസി രാഷ്‌ട്രീയ കാര്യസമിതി യോഗത്തില്‍ ആവശ്യം. പ്രസിഡന്‍റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശം ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു. വിവാദ വിഷയങ്ങളില്‍പ്പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണു മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡിന്‍റെയും നിലപാട്.

രാഷ്‌ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കെപിസിസി നേതൃയോഗത്തില്‍ പങ്കെടുക്കാത്തതും അനാവശ്യ വിവാദം സൃഷ്ടിച്ചെന്നും ഇത്തരം വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇടത് സ്വതന്ത്ര എംഎൽഎയായിരുന്ന പി.വി. അന്‍വറിന്‍റെ മുന്നണി പ്രവേശനവും ചര്‍ച്ചാ വിഷയമായി. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടെങ്കിലും, എടുത്തുചാട്ടം വേണ്ടെന്നും കൂട്ടായ തീരുമാനം വേണമെന്നുമുള്ള അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്.

പാര്‍ട്ടി പുനഃസംഘടനയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ നീങ്ങണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സുധാകരന്‍- സതീശന്‍ തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം. ഓണ്‍ലൈനായാണ് ചെന്നിത്തല യോഗത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി സ്ഥാന ചര്‍ച്ച ഇപ്പോള്‍ പാടില്ലെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നൽകുമെന്ന വിമര്‍ശനവും ഉയര്‍ന്നു.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com