

ഡോക്ടര്‍ ആസാദ് മൂപ്പന്‍
കൊച്ചി: ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്കായി ദീർഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍. അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള 'ബയോഫാർമ ശക്തി' പദ്ധതി, ഗവേഷണം, ഉൽപ്പാദനം, നിയന്ത്രണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചിലവിലുള്ളതുമായ ചികിത്സാ മാർഗങ്ങൾ സാധ്യമാക്കും. 17 ഗുരുതര ക്യാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് രോഗികൾക്ക് ആശ്വാസമാകുകയും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യുന്ന നിർണ്ണായക നടപടിയാണെന്നും മൂപ്പൻ പറഞ്ഞു.
ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ നൽകിയിട്ടുള്ള പ്രാധാന്യം സ്വാഗതാർഹമാണ്. ജില്ലാ ആശുപത്രികളുടെ ശേഷി 50 ശതമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും, ഉത്തരേന്ത്യയിലെ നിംഹാൻസ് 2.0, മൂന്ന് പുതിയ എയിംസ് തുടങ്ങിയവ വഴിയുള്ള നിക്ഷേപങ്ങളും നഗരങ്ങളിലും പിന്നോക്ക മേഖലകളിലും മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.
കൂടുതൽ കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആരോഗ്യമേഖലയെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന സ്രോതസ്സായാണ് ബജറ്റ് കാണുന്നത്. ഒരു ലക്ഷം അലൈഡ് ഹെൽത്ത് പ്രൊഫഷണലുകളെയും (AHPs) ഒന്നര ലക്ഷം കെയർഗിവർമാരെയും വാർത്തെടുക്കാനുള്ള പ്രഖ്യാപനം ഈ രംഗത്തെ വിപ്ലവകരമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.