

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്‍റെ അച്ഛൻ ഒളിവിലെന്ന് പൊലീസ്. ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇവരുടെ കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണെന്നും പൊലീസ് വ്യക്തമാക്കി. റുവൈസിന്‍റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹ്നയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്‍റെ അച്ഛനെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാനായി പൊലീസ് അന്വേഷിക്കുന്നത്.
ഷഹ്നയെ വിവാഹം കഴിക്കാൻ റുവൈസ് സ്ത്രീധനം ചോദിച്ചതിൽ അച്ഛനും പങ്കുണ്ടെന്ന സൂചനയെത്തുടർന്നാണിത്. ഇക്കാര്യം വ്യക്തമായാൽ ഇയാളും കേസിൽ പ്രതിയാകും. വീട്ടുകാരാണ് സ്ത്രീധനം ആവശ്യപ്പെട്ടതെന്നും, വീട്ടുകാരെ ധിക്കരിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഷഹ്നയെ റുവൈസ് അറിയിച്ചതിനെത്തുടർന്നാണ് ഷഹ്ന ജീവനൊടുക്കിയതെന്നാണ് വിവരം.
അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനമാണ് ഇവർ ആവശ്യപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിഎംഡബ്ല്യൂ കാറും, 150 പവനും, 15 ഏക്കര്‍ ഭൂമിയുമായിരുന്നു അവരുടെ ആവശ്യം. സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയെന്നും ഇതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു. അതേസമയം, സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ റുവൈസിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.