

തിരുവനന്തപുരം: ഡോ ഷഹന ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
വീട്ടുകാരാണ് സ്ത്രീധനം ആവശ്യപ്പെട്ടതെന്നും, വീട്ടുകാരെ ധിക്കരിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഷഹ്നയെ റുവൈസ് അറിയിച്ചതിനെത്തുടർന്നാണ് ഷഹ്ന ജീവനൊടുക്കിയതെന്നാണ് വിവരം. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനമാണ് ഇവർ ആവശ്യപ്പെട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ബിഎംഡബ്ല്യൂ കാറും, 150 പവനും, 15 ഏക്കര്‍ ഭൂമിയുമായിരുന്നു അവരുടെ ആവശ്യം. സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയെന്നും ഇതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ റുവൈസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 21വരെയാണ് റുവൈസിന്‍റെ റിമാന്‍ഡ് കാലാവധി.