

''ഒരാൾ ഉടൻ കൊല്ലപ്പെടും.
അതൊരുപക്ഷേ ഞാനായിരിക്കാം.
ഞാനെന്നല്ല!
അതാരുമാകാം!''
ഡോ. സുൽഫി നൂഹു 2023 മാർച്ച് 13ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ നേരിടുന്ന കടുത്ത സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള അതിശക്തമായ ഒരു മുന്നറിയിപ്പായിരുന്നു അതിലുള്ളത്. അന്ന് ഇരുനൂറോളം പേർ മാത്രം കണ്ട, വൈറലാകാത്ത ഒരു പോസ്റ്റ്. കാണേണ്ടവർ കണ്ടിരുന്നെങ്കിൽ, വേണ്ടതു ചെയ്തിരുന്നെങ്കിൽ വന്ദന ദാസ് എന്ന യുവ ഡോക്‌ടറുടെ ജീവൻ ഒരുപക്ഷേ നഷ്ടപ്പെടില്ലായിരുന്നു.
കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനോ ആരോഗ്യപ്രവർത്തകയോ അധികം താമസിയാതെ കൊല്ലപ്പെടുമെന്ന് ഡോ. സുൽഫി തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതൊരിക്കലും ഒരു പ്രവചനമല്ല. നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളുടെ പച്ചയായ അപഗ്രഥനം മാത്രമാണ്.
ഡോ. സുൽഫി മാത്രമല്ല, ഐക്യരാഷ്‌ട്ര സഭയുടെ ദുരന്ത ലഘൂകരണ സമിതിയിലെ വിദഗ്ധനായ മുരളി തുമ്മാരുകുടിയും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ വലിയൊരു ബോട്ട് അപകടം ഉടനുണ്ടാകുമെന്നു പ്രവചിച്ച പോസ്റ്റിൽ തന്നെ അദ്ദേഹം ആരോഗ്യ പ്രവർത്തകർ നേരിടുന്ന അരക്ഷിതാവസ്ഥയെപ്പറ്റി സൂചന നൽകിയിരുന്നു.
അത് ഇങ്ങനെ:
''മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.
അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.
ഇപ്പോൾ, "ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്" എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.
അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം.''
ഡോ. സുൽഫിയുടെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ:
''കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനൊ, ആരോഗ്യപ്രവർത്തകയൊ, കൊല്ലപ്പെടും.
അധികം താമസിയാതെ.
ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അത്ഭുതം.
പലപ്പോഴും തല നാരിടയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്.
എത്രനാൾ ഭാഗ്യത്തിന്‍റെ കണിക സഹായിക്കുമെന്നറിയില്ല.
ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമങ്ങളുടെ കണക്ക്.
മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല.
സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഡിഫൻസിഫ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടം.
കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കാനുള്ള സർക്കാരിൻറെ തീരുമാന സഹർഷം സ്വാഗതം ചെയ്യുന്നു.
എന്നാൽ, കാലതാമസം ഒരാൾ കൊല്ലപ്പെടാൻ കാരണമായേക്കാം!
ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാൾ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്.
ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം.
ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം.
അതെ, സ്വന്തം ജീവൻ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്.''