തിരുവനന്തപുരം: ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിന്‍റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പൊലീസ് പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിങ് നടത്തുന്നത്. ബസ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കീഴിൽ പരിശീലനം ലഭിച്ച 45 പൊലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് പൊലീസിന്റെ ഡ്രോൺ കൈകാര്യം ചെയ്യുന്നത്. സൈബർ ഡോമിന്‍റെ ചുമതലയുള്ള ഐജി പി. പ്രകാശാണ് സംസ്ഥാനതല മേൽനോട്ടം വഹിക്കുന്നത്.