
ഐഎസ്ആർഒ കേന്ദ്രങ്ങളിൽ ഡ്രോൺ നിയന്ത്രണം കർശനമാക്കി
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രൊ) കീഴിൽ തിരുവനന്തപുരത്തും ആലുവയിലുമുളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി. തിരുവനന്തപുരം വേളി, തുമ്പ എന്നിവിടങ്ങളിലെ വിക്രം സാരാഭായ് സ്പേസ് സെൻറ്ററുകൾ (വിഎസ്എസ്‌സി), വലിയമല ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (എൽപിഎസ്‌സി), വട്ടിയൂർക്കാവ് ഐഎസ്ആർഒ ഇനർഷ്യൽ സിസ്റ്റംസ്സ് യൂണിറ്റ്, ആലുവ അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെന്‍റൽ പ്ലാന്‍റ് തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഡ്രോൺ നിരോധിത പ്രദേശത്ത് ഉൾപ്പെടുന്നു.
ഐഎസ്ആർഒയുടെ സാമഗ്രികൾക്കും ജോലി ചെയ്യുന്നവർക്കും സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളുടെ രണ്ടു കിലോ മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.
പ്രദേശം ഡ്രോൺ നിരോധിത മേഖലയായി കേരള ഗവൺമെന്‍റ് ഉത്തരവുകൾ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദേശങ്ങളുടെ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കർശന തുടർനടപടി കൈക്കൊള്ളുമെന്ന് വിഎസ്എസ്‌സി അറിയിച്ചു.