
തിരുവനന്തപുരം: പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാൻ ശ്രമിച്ച കെ സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിക്കുകയും പിൻവാതിൽ വഴി കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനത്തിൽ അനധികൃത നിയമനം സമ്പാദിക്കുകയും ചെയ്ത സുരേന്ദ്രൻ ഡിവൈഎഫ്ഐയെ സമരം ചെയ്യാൻ ഉപദേശിക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.......
രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാനാണ് വഷളൻ പ്രസ്ഥാവനകൾ ഇറക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രമിക്കുന്നത്.
കേരളത്തിലെ ആശുപത്രികളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന ഹൃദയപൂർവ്വം ഭക്ഷണ വിതരണ പരിപാടിയെ തീറ്റ മത്സരം എന്നാണ് സുരേന്ദ്രൻ വിശേഷിപ്പിച്ചത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് ആശ്വാസമാണ്.
കെ സുരേന്ദ്രന്‍റെ അവഹേളനം ഈ സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.രാജ്യത്ത് ബി ജെ പി ജനങ്ങളുടെ ഭക്ഷണം മുടക്കി ആഗോള പട്ടിണി സൂചികയിൽ നൂറ്റിയേഴാം സ്ഥാനത്ത് എത്തിച്ചു. എന്നാൽ ഡി വൈ എഫ് ഐ ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു.
സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിക്കുകയും പിൻവാതിൽ വഴി കേന്ദ്ര ഗവൺമെൻറ് സ്ഥാപനത്തിൽ അനധികൃത നിയമനം സമ്പാദിക്കുകയും ചെയ്ത സുരേന്ദ്രൻ ഡിവൈഎഫ്ഐയെ സമരം ചെയ്യാൻ ഉപദേശിക്കേണ്ട.
കേരളത്തിൽ പ്രധാനമന്ത്രി എത്തുമ്പോൾ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്കെതിരെയും റെയിൽവേയിലെ ഒഴിവുകൾ നികത്താത്തതിനെതിരെയും തിരുവനന്തപുരം വിമാനത്താവളം വിൽപ്പന നടത്തിയതിനെതിരെയും ബിഎസ്എൻഎൽ തകർത്തതിനെതിരെയും കരാർ വത്ക്കരണത്തിനെതിരെയും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സമരം ചെയ്യാൻ യുവമോർച്ചയെ ഉപദേശിക്കുകയാണ് കെ.സുരേന്ദ്രൻ ചെയ്യേണ്ടത്.