തൃശൂർ: കേച്ചേരി സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് തൂങ്ങി മരിച്ച നിലയിൽ. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന്‍ സുജിത്തിനെയാണ് (28) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് തൂങ്ങി മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയുടെ കാരണം.
സുജിത് സുഹൃത്തിനോട് പാര്‍ട്ടി ഓഫീസിലെത്താന്‍ വാട്സാപ്പ് സന്ദേശം അയച്ചതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. സന്ദേശം ലഭിച്ചത് അനുസരിച്ച് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസിലെത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടൻ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് കേച്ചേരി ആക്ട്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചതിനെ തുടര്‍ന്ന് സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. മാതാവ്: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി. സംസ്‌കാരം ബുധനാഴ്ച.