കൊല്ലം: നീറ്റ് പരീക്ഷാ ഫലത്തിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി സിമിഖാൻ (21) ആണ് അറസ്റ്റിലായത്.
2011 ലെ പരീക്ഷയിൽ 16 മാർക്കാണ് സിമിഖാനു ലഭിച്ചത്. എന്നാൽ ഇത് തിരുത്തി 468 എന്നാക്കുകയായിരുന്നു. പ്രവേശനം ലഭിക്കാതെ വന്നതോടെ ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മാർക്ക് വ്യാജമാണെന്ന് കണ്ടെത്തിയത്.
തനിക്ക് രണ്ട് മാർക്ക് ലിസ്റ്റുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ കുറവുള്ള മാർക്ക് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ കോടതിയിൽ ഹർജി നൽകിയത്. നീറ്റിൽ ഉയർന്ന മാർക്ക് നേടിയെന്നും കൗൺസിലിങ്ങിൽ പങ്കെടുപ്പിക്കണം എന്നും യുവാവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എൻടിഎയുടെ സൈറ്റിൽ നിന്നു ലഭിച്ച 16 മാർക്കിന്‍റെ മാർക്ക് ലിസ്റ്റും 468ന്‍റെ മറ്റൊരു സർട്ടിഫിക്കറ്റും പരിശോധിച്ച കോടതി ഇതു സംബന്ധിച്ച് വ്യക്തത വരുത്താൻ എൻടിഎ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ കേസിൽ അന്വേഷണം നടത്താൻ എൻസിപിക്കു കോടതി നിർദേശം നൽകുകയായിരുന്നു.