

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
kerala High Court
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന ർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ഇത്ര ദിവസം റിമാൻഡിലുണ്ടായിരുന്നിട്ടും എന്തുകൊണ്ട് കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് ചോദിച്ച കോടതി വിശദമായ വാദം കേൾക്കാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
മുൻ പബ്ലിക് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരിയെ എതിർകക്ഷിയാക്കിയാണ് സർക്കാർ അപ്പീൽ നൽകിയത്. എന്നാൽ ഹൈക്കോടതി നോട്ടീസ് അയച്ചില്ല. സംഘടിത ആക്രമണമായിരുന്നെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ സംഘടിതമെന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി ചോദിക്കുകയായിരുന്നു.
മുൻ പ്രോസിക്യൂട്ടർ പൊലീസ് റിപ്പോർട്ടിനു വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ഡിജിപി കോടതിയെ അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ഒത്തുകളിച്ചുവെന്ന ആരോപണമുണ്ടെങ്കിൽ നടപടി സ്വീകരിച്ചോളൂവെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇത്തരമൊരു സംഭവം കേരളത്തിൽ ഇതിനു മുൻപ് നടന്നിട്ടില്ലെന്ന് ഇഡി കോടതിയിൽ വാദിച്ചു. ഹർജികൾ പരിഗണിക്കുന്നത് അടുത്ത മാസം പതിമൂന്നിലേക്ക് മാറ്റി.