കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി. ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അരവിന്ദാക്ഷന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിനൊപ്പം അരവിന്ദാക്ഷൻ വിദേശയാത്ര നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു.
ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് സതീഷ് കുമാറും അരവിന്ദാക്ഷനും ദുബായ് യാത്ര നടത്തിയെന്നാണു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പവും രണ്ടു തവണ വിദേശയാത്ര നടത്തി.
അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63 ലക്ഷത്തിലധികം രൂപ എത്തിയതായും ഇഡി കണ്ടെത്തി. പ്രതിമാസം 1,600 രൂപ മാത്രമാണ് അരവിന്ദാക്ഷന്‍റെ അമ്മ പെൻഷനായി കൈപ്പറ്റുന്നത്. അരവിന്ദാക്ഷന്‍റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇഡി വ്യക്തമാക്കുന്നു.
കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ. ജിൽസ് 2011-2019 വരെയുള്ള കാലയാളവില്‍ 11 ഭൂമി വില്‍പ്പന നടത്തിയെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ തട്ടിപ്പില്‍ ഉന്നത പൊലീസ് രാഷ്‌ട്രീയ ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പിടിയിലായവര്‍ ഇവരുടെ ബിനാമികളാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇഡി കോടതിയെ അറിയിച്ചു.