

മൂലൻസ് ഗ്രൂപ്പിന്‍റെ 40 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി
കൊച്ചി: അങ്കമാലി മൂലൻസ് ഇന്‍റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ഉടമകളുടെ പേരിലുള്ള 40 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉത്തരവ്. നിയമവിരുദ്ധമായി സൗദി അറേബ്യയിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് നടപടി.
മൂലൻസ് ഗ്രൂപ്പിന്‍റെ 40 കോടി സ്വത്ത് കണ്ടുകെട്ടാൻ കൊച്ചി യൂണിറ്റിലെ അസിസ്റ്റന്‍റ് ഡയറക്ടർ എൽ.കെ. മോഷയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ച് സൗദിയിൽ ഇവർക്ക് 75 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് പണം കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മൂലൻസ് മാനേജിങ് ഡയറക്‌ടർ ജോസഫ് മൂലൻ, ഡയറക്‌റ്റർ മൂലൻ ദേവസി, ജോയ് മൂലൻ ദേവസി, ആനി ജോസ് മൂലൻ, ട്രീല കാർമൽ ജോയ്, സിനി സാജു എന്നിവരുടെ അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂർ, ചാലക്കുടി എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇവയുടെ വിൽപ്പനയും കൈമാറ്റവും അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്.