

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. കേരളത്തിലെ ഗ്രീൻ വാലി അക്കാഡമി അടക്കം 67 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമി, പന്തളത്തെ എജുക്കെഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ് ഇതിൽ ഉൾപ്പെടും.
രാജ്യത്തിന് എതിരായി പ്രവർത്തിച്ചു, ഹവാല പണമിടപാട് നടത്തി, വിദേശ ഫണ്ട് ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങൾ നടത്തി എന്നീ കുറ്റങ്ങളാണ് പോപ്പുലർ ഫ്രണ്ടിന് എതിരെയുള്ളത്.
ഇതുവരെ 129 കോടി രൂപയുടെ സ്വത്തുക്കളാണ് പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഇഡി കണ്ടുകെട്ടിയിട്ടുള്ളത്. 2022 ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്. രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമായിരുന്നു നിരോധനം.
രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്‍റെ നിരോധിത സംഘടന പട്ടികയിലുള്ളത്.