മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ അധികാരദുര്‍വിനിയോഗം നടത്തിയോ എന്ന് ഇഡി പരിശോധിക്കും
Pinarayi Vijayan

പിണറായി വിജയന്‍

Updated on

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) അന്വേഷണം എത്തുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ സിഎംആര്‍എല്‍ കമ്പനിക്ക് അനധികൃത സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നാണ് ഇഡിയുടെ അന്വേഷണം. ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചാല്‍ സമന്‍സ് അയക്കാനാണ് ഇഡിയുടെ നീക്കമെന്നാണ് സൂചന.

നിലവില്‍ പിണറായി വിജയന്റെ മകള്‍ വീണ വിജയനെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. പലതവണ വീണയെ ചോദ്യംചെയ്യുകയും വീട്ടിലും ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ചോദ്യംചെയ്തിട്ടും പരസ്പരവിരുദ്ധമായ മൊഴികളാണ് വീണയില്‍ നിന്ന് ലഭിക്കുന്നത്. ഇതില്‍ ഇഡി അധികൃതര്‍ തൃപ്തരല്ല.

എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്താനാണ് ഇഡിയുടെ നീക്കം. ഇതേത്തുടര്‍ന്നാണ് കേസില്‍ പിണറായി വിജയനു പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ പോകുന്നത്. പിണറായി വിജയനും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കും. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ അധികാരദുര്‍വിനിയോഗം നടത്തിയോ എന്ന് ഇഡി പരിശോധിക്കും.

പിണറായി വിജയന്‍ ആദ്യതവണ മുഖ്യമന്ത്രിയായി ചുതലയേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് വീണയ്ക്ക് സിഎംആര്‍എല്ലിന്റെ അനുബന്ധ സ്ഥാപനത്തില്‍ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിച്ചു. അധികാരമേറ്റശേഷം വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് പുതിയ കരാറുകള്‍ ലഭിക്കുകയും ചെയ്തു. ഈ കരാറുകൾ ലഭിക്കാന്‍ പിണറായി വിജയന്‍ തന്റെ മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്‌തോയെന്നാണ് ഇഡിക്ക് അറിയേണ്ടത്. ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭിച്ചാല്‍ പിണറായി വിജയനെ ചോദ്യംചെയ്യാനായി കൊച്ചി ഓഫീസിലേക്ക് ഇഡി വിളിപ്പിച്ചേക്കും. പിണറായി വിജയനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത് വലിയ രാഷ്ട്രീയകോലാഹലങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ്. അതിനാല്‍ ഏറെ കരുതലോടെയാകും ഇഡിയുടെ നീക്കം.

logo
Metro Vaartha
www.metrovaartha.com