

മോദി മാർച്ച് 11ന് കേരളത്തിൽ
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷം ഉണ്ടായേക്കും. തമിഴ്നാട് പര്യടനം പൂർത്തിയാക്കി തിരിച്ചെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും, കമ്മീഷണർമാരായ ഡോ.സുഖ്ബിർ സിങ് സിന്ധുവും, ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിലെത്തി. മാർച്ച് 5, 6 തീയതികളിലാണ് കമ്മീഷന്‍റെ കേരള പര്യടനം.
എസ്ഐആർ അനിശ്ചിതത്വം കാരണമാണ് ബംഗാൾ പര്യടനം നീണ്ടത്. അതിനാൽ തന്നെ ബംഗാൾ പര്യടന തീയതി ഇതുവരെ കമ്മീഷൻ നിശ്ചയിച്ചിട്ടില്ല. മാർച്ച് 6നായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരെത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് 11 ലേക്ക് മാറ്റുകയായിരുന്നു.
എൻഡിഎയുടെ പ്രകടനപത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ പരിപാടിയിലും പങ്കെടുക്കും. ബിഹാർ മാതൃകയിൽ ബംഗാളിലടക്കം ദൈർഘ്യം കുറച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍റെ നീക്കം. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമാകും.