ന്യൂഡൽഹി: വാഗ്ദാനം ചെയ്യുന്ന പദ്ധതികളുടെ പേരിൽ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും നടപടിക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷൻ. തെരഞ്ഞെടുപ്പു നിയമപ്രകാരം ഇതു കളങ്കിതമായ പ്രവർത്തനമാണെന്നും നടപടി ക്ഷണിച്ചുവരുത്തുമെന്നും കമ്മിഷൻ മുന്നറിയിപ്പു നൽകി.
തെരഞ്ഞെടുപ്പിനുശേഷം തങ്ങൾ അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താനെന്ന പേരിലാണ് ചില കക്ഷികൾ സർവെകൾ നടത്തുന്നത്. പരസ്യം, സർവെ, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവ വഴി ഇത്തരം പദ്ധതികളുടെ പേരിൽ നടത്തുന്ന വിവരശേഖരണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നു മുഴുവൻ ദേശീയ, സംസ്ഥാന പാർട്ടികളോടും തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചു.
ഏതെങ്കിലും ഒരു വോട്ടറോട് തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന പദ്ധതിക്കു വേണ്ടി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നത് വോട്ടറും പാർട്ടിയും തമ്മിൽ കൊടുക്കൽ- വാങ്ങൽ ബന്ധത്തിനിടയാക്കും. ഇതു വോട്ടിനെ സ്വാധീനിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.