തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പു വൈകിയതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ. കൃത്യത ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് വോട്ടെടുപ്പു വൈകാൻ കാരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ വ്യക്തമാക്കി. സംസ്ഥാനത്തെ 99 ശതമാനം ബൂത്തുകളിലും 8 മണിയോടെ വോട്ടെടുപ്പു പൂർത്തിയായെന്നും 95 ശതമാനം ബൂത്തുകളിലും ആറ് മണിയോടെ പോളിങ് പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രക്രിയ പൂർണമായും തൃപ്തികരമായിരുന്നു. പ്രതികൂല കാലാവസ്ഥയും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കുമ്പോൾ മികച്ച പോളിങ്ങാണ് സംസ്ഥാനത്തുണ്ടായത്. വോട്ടെടുപ്പു യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാർ നിരക്ക്. വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് എട്ടു മണിക്കു ശേഷവും വോട്ടെടുപ്പു നടന്നത്.
വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയിരുന്നു. ഇവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്താൻ കൂടുതൽ സമയമെടുത്തു. ആറു മണിയോടെ ബൂത്തിലെത്തിയ എല്ലാവർക്കും ടോക്കൺ നൽകി വോട്ടു ചെയ്യാൻ അവസരമൊരുക്കുന്നതിൽ ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചിട്ടുണ്ട്.
ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവൻ കേസുകളിലും പരിഹാര നടപടി സ്വീകരിച്ചിട്ടുണ്ട്. വോട്ടർപട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പു ഓഫിസർ പറഞ്ഞു.