ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഒരു വിധത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്നു രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. ഇതു ലംഘിച്ചാൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുന്നറിയിപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണു കമ്മിഷന്റെ ഇടപെടൽ. ബാലവേല നിരോധനവും നിയന്ത്രണവും' നിയമം മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം.
ബാലവേല നിയമങ്ങളും തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരും വരണാധികാരികളും ഉറപ്പാക്കണം. ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കണം.
പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുക, വാഹനത്തിൽ ഒപ്പം കൂട്ടുക, റാലിയിൽ ഉൾപ്പെടുത്തുക തുടങ്ങിയവ പാടില്ല. തെരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍, പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം, പോസ്റ്റര്‍ പതിപ്പിക്കല്‍, ലഘുലേഖ വിതരണം മുതലായ പ്രവർത്തനങ്ങളിലൊന്നും കുട്ടികളെ അനുവദിക്കില്ല. എന്നാൽ, രക്ഷിതാവിനൊപ്പം കുട്ടി തെരഞ്ഞെടുപ്പു പരിപാടിയിൽ നേതാവിനടുത്തെത്തി എന്നത് മാർഗനിർദേശത്തിന്റെ ലംഘനമാവില്ല.