
തിരുവനന്തപുരം: ഫെബ്രുവരി മുതല്‍ കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ്.
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ താരിഫ് റെഗുലേഷൻ 87ാം ചട്ടം പരിഷ്കരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് റെഗുലേഷനിൽ 2023 ഏപ്രിൽ മുതൽ ഇന്ധന വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ ലൈസെൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിരുന്നു.
സ്വമേധയാ പിരിക്കുന്ന യൂണിറ്റിന് 10 പൈസയ്ക്ക് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മിഷന്‍റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്‍റെ അംഗീകാരത്തോടെ തുടർന്നു പോന്നത്. നിലവിൽ 2024 ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജിന് പുറമെയുള്ള അധിക സർചാർജ് ജനുവരി 31 വരെ 9 പൈസ നിരക്കിൽ തുടർന്നു പോരുകയായിരുന്നു. അങ്ങനെ ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജും 9 പൈസ നിരക്കിൽ കമ്മിഷൻ അംഗീകരിക്കുന്ന ഇന്ധന സർചാർജും കൂട്ടി 19 പൈസ ഇന്ധന സർചാർജ് നിലവിൽ ഉണ്ടായിരുന്നു.
എന്നാൽ, ഫെബ്രുവരി മുതല്‍ കെഎസ്ഇബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജ് മാത്രമേ നിലവിലുണ്ടാവൂ എന്ന് വൈദ്യുതി മന്ത്രിയുടെ ഓഫിൽ നിന്ന് അറിയിച്ചു. 2024 ഒക്റ്റോബര്‍ മുതൽ ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജ് കുറഞ്ഞതാണ് ഇതിനു കാരണം. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുന്നത്.