ശ്രദ്ധേയമായി 'ഇലക്ട്രൂൺ 2024' കാർട്ടൂൺ പ്രദർശനം

തെരഞ്ഞെടുപ്പ് കാലത്ത് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച 75 ഓളം കാർട്ടൂണുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
'Electron 2024' cartoon show
ശ്രദ്ധേയമായി 'ഇലക്ട്രൂൺ 2024' കാർട്ടൂൺ പ്രദർശനം

കോട്ടയം: കേരള കാർട്ടൂൺ അക്കാദമി കോട്ടയം പ്രസ്ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കാർട്ടൂണുകളുടെ പ്രദർശനം - ഇലക്ട്രൂൺ 2024 ശ്രദ്ധേയമായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച 75 ഓളം കാർട്ടൂണുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നടന്ന എല്ലാ രാഷ്ട്രീയ സംഭവ വികാസങ്ങളോടും പാർട്ടി ഭേദമന്യേ ക്രിയാത്മകമായും, വിമർശനാത്മകമായുമുള്ള കാഴ്ചപ്പാടോടെ പ്രതികരിച്ച കാർട്ടൂണുകൾ ആസ്വദിക്കുവാൻ നിരവധി പേരെത്തി. പരിപാടിയുടെ ഉദ്ഘാടനം തുറമുഖ - സഹകരണ മന്ത്രി വി.എൻ വാസവൻ കാർട്ടൂൺ വരച്ച് നിർവഹിച്ചു.

കലയിലെ വത്യസ്തമായ അനുഭവം തീർക്കലാണ് കാർട്ടൂണുകൾ എന്ന് മന്ത്രി പറഞ്ഞു. വിജ്ഞാനവും, വിവേകവും, ഭാവനയും ചേർന്നുള്ള കാർട്ടൂണുകൾ അവതരിപ്പിക്കുമ്പോൾ വത്യസ്തമാർന്ന ആസ്വാദനമാണ് ഉണ്ടാകുന്നത്. ചില ആക്ഷേപങ്ങളെ ഹാസ്യരൂപേണ ചിത്രീകരിക്കുമ്പോൾ അവ സൃഷ്ടിപരമായും ക്രിയാത്മകമായ നിർദ്ദേശങ്ങൾക്കുള്ള ചിന്തയാണ് പലപ്പോഴും തനിക്ക് സമ്മാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സംവാദം ഉദ്ഘാടനം ചെയ്തു. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ അനൂപ് രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ. ഹരി, മുൻ ഗവ. ചീഫ് വിപ്പ് പി.സി ജോർജ്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. അനിൽകുമാർ, ദീപിക ദിനപത്രം റസിഡന്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി എ. സതീഷ്, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 'ഇലക്ഷനിലെ കാർട്ടൂൺ ചിരി' എന്ന പേരിൽ രാഷ്ടീയ രംഗത്തെ പ്രമുഖരും കാർട്ടൂണിസ്റ്റുകളും മാധ്യമപ്രവർത്തകരും ചേർന്നുള്ള സംവാദം നടന്നു. കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് മോഡറേറ്ററായിരുന്നു.

Trending

No stories found.

Latest News

No stories found.