

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം, യുവാവിനെ കാട്ടാന കുത്തിക്കൊന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറയ്ക്ക് സമീപം കാട്ടാന ഒരാളെ കുത്തിക്കൊന്നു. കാഞ്ഞിരംപാറ സ്വദേശി രാജേഷാണ് മരിച്ചത്. കേരള - തമിഴ്നാട് അതിർത്തിയിലാണ് ദാരുണസംഭവമുണ്ടായത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആക്രമിക്കുകയായിരുന്നു.
കേരള - തമിഴ്നാട് അതിർത്തിയായ പേണുവിലാണ് നാല കാട്ടാനകൾ ഇറങ്ങിയത്. ഇതിൽ രണ്ടെണ്ണം കാടു കയറിയെങ്കിലും ബാക്കി രണ്ടെണ്ണം ജനവാസമേഖലയിൽ നിലയുറപ്പിക്കുകയായിരുന്നു. കൃഷിയിടത്തിലേക്ക് കാട്ടാന എത്തിയപ്പോൾ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷതനാകാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നെഞ്ചിനും വയറിലുമാണ് കുത്തേറ്റത്. സംഭവ സ്ഥലത്തുവച്ചുതന്നെ രാജേഷ് മരിച്ചു.
പന്നിമലയ്ക്ക് സമീപം ഗണപതികല്ലിലെ കർഷകനായ രാജേന്ദ്രൻ എന്നയാൾക്കും കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയെ ഇവിടെ കാണാറുണ്ടെങ്കിലും പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത്.വെള്ളറട ഗ്രാമപഞ്ചായത്ത് അധികൃതർ അതിർത്തി ഗ്രാമങ്ങളിലെ താമസക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ കാടു കയറ്റാനുള്ള ശ്രമത്തിലാണ് വനപാലകർ.