
തൃശൂർ: പാലപ്പള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. ആനയെ രക്ഷിക്കാൻ മണിക്കൂറുകളോളം വനം വകുപ്പും നാട്ടുകാരും ശ്രമിച്ചെങ്കിലും വിഫലമായി. കുട്ടിയാനയെ ഉയർത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ ഫലമുണ്ടായില്ല. പിന്നീട് കുട്ടിയാന സ്വയം എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചലനമറ്റതിനെ തുടർന്ന് ഡോക്‌ടറെത്തി നടത്തിയ പരിശോധനയിൽ ആന ചരിഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു.
വീഴ്ചയിൽ കുട്ടിയാനയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. പാലപ്പള്ളിയിൽ ആനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്ന മേഖലയിലാണ് കുട്ടിയാന വീണത്. എപ്പോഴാണ് കുട്ടിയാന വീണതെന്ന് വ്യക്തമല്ല. രാവിലെ പ്രദേശവാസികൾ കുട്ടിയാനയെ സെപ്റ്റിക് ടാങ്കിൽ കണ്ടതിനെ തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ ജെസിബി ഉപയോഗിച്ചു ടാങ്കിന്‍റെ വശം ഇടിച്ച ശേഷം കുട്ടിയാനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.