കൊച്ചി: മലയാറ്റൂരിൽ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. 3 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്‍റെ ഒരു ഭാഗം ഇടിച്ചാണ് ആനക്കുട്ടിയെ പുറത്തു കടത്തിയത്. പുറത്തെത്തിയ ഉടനെ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോയി.
മലയാറ്റൂര്‍ ഇല്ലിത്തോട്ടിലെ റബര്‍ തോട്ടത്തിലെ കിണറ്റിൽ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാന വീണത്. കിണറിനടുത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത് ആദ്യം കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
തുടർന്ന് രാവിലെ 10 മണിയോടെയാണ് രക്ഷാദൗത്യം ആരംഭിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ അവിടെ എത്തിയെങ്കിലും കാട്ടാനക്കൂട്ടം കിണറിനു ചുറ്റം നിലയുറപ്പിച്ചിരിക്കുന്നതിനാൽ കിണറിനടുത്തെത്താൻ സാധിച്ചില്ലായിരുന്നു. കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത്.