
പത്തനംതിട്ട : ആറന്മുള പള്ളിയോടങ്ങളും താളത്തിൽ മുഴങ്ങുന്ന വഞ്ചിപ്പാട്ടുകളും പത്തനംതിട്ട ജില്ലയുടെ അടയാളവും അഭിമാനവുമാണ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന 'എൻ്റെ കേരളം' പ്രദർശന വിപണന മേളയുടെ ഭാഗമായി ആറന്മുള പള്ളിയോട സേവാസംഘം അവതരിപ്പിച്ച വഞ്ചിപ്പാട്ട് കാണികൾക്ക് ഹൃദ്യാനുഭവമായി.
സ്തുതിപ്പ്, തോണി ദർശനം കീർത്തനങ്ങൾ അതിമനോഹരമായി ആലപിച്ച ഏഴംഗ സംഘം കുചേലവൃത്തത്തിലെയും ഭീഷ്മപർവത്തിലെയും വരികളും കാണികൾക്കായി ചൊല്ലി. ഉത്രട്ടാതി വള്ളംകളിയുടെയും തിരുവാറന്മുളയപ്പന്റെയും ഭക്തിസാന്ദ്രമായ ചരിത്രവും സംഘം വിശദീകരിച്ചു. മാലക്കര വിനീത്, ഉണ്ണികൃഷ്ണൻ പൊന്നുംതോട്ടം, സി.ജി. പ്രദീപ്, പ്രണവ് പൊന്നുംതോട്ടം, കിരൺ നന്ദകുമാർ, ഉമേഷ് പൊന്നുംതോട്ടം, ശരത് രാജ് നെടുംപ്രയാർ എന്നീ കലാകാരന്മാരാണ് വേദിയിൽ വഞ്ചിപ്പാട്ട് അവതരിപ്പിച്ചത്