
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം - മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയ്ക്ക് തിരുവനന്തപുരം കനകക്കുന്നിൽ തുടക്കം. 20 മുതല്‍ 27 വരെയാണ് മേള. ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്. അനില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ എന്റെ കേരളം മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംസ്ഥാനതല സമാപനസമ്മേളനം 27ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ജനങ്ങള്‍ക്കു ലഭിക്കുന്ന മികച്ച അവസരമാണ് എന്റെ കേരളം മേള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം, ആഘോഷ പരിപാടികളില്‍ മാത്രമാക്കി ഒതുക്കാതെ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയുട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന നൂറോളം പ്രദര്‍ശന സ്റ്റാളുകള്‍, പതിനാലോളം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം സൗജന്യമായി ലഭ്യമാക്കുന്ന സേവന സ്റ്റാളുകള്‍, സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കഴിയുന്ന നൂറിലധികം വിപണന സ്റ്റാളുകള്‍, ജില്ലയിലെയും സമീപജില്ലകളിലെയും തനതു രുചികള്‍ വിളമ്പുന്ന അതിവിപുലമായ ഭക്ഷ്യമേള, വൈകുന്നേരങ്ങളില്‍ നിശാഗന്ധിയില്‍ കലാപരിപാടികള്‍, യുവജനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും വിശദീകരിക്കുന്ന യൂത്ത് സെഗ്മെന്റ്, സാങ്കേതിക മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളും പുത്തന്‍ ആശയങ്ങളും വിശദീകരിക്കുന്ന ടെക്നോസോണ്‍, കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക കായിക - വിനോദ ഏരിയ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേള നഗരി പ്രവര്‍ത്തിക്കുന്നത്. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.